ശ്വാനവേദനകള്‍

Tuesday, 19 July 2011

എന്നെ അറിയുമോ നിങ്ങള്‍
ഞാന്‍
നിങ്ങള്‍ക്ക് സുപരിചിതനായ
ഒരു ചാവാലിപ്പട്ടി.
നിങ്ങള്‍
കല്ലെറിഞ്ഞോടിക്കുന്ന നികൃഷ്ടജന്മം
നാക്കു നീട്ടി നീരൊലിപ്പിച്ചു ,
തെരുവുതോറുമോടി നടന്നു ,
കവലകളിലെ
സ്തൂപങ്ങളിലും
രക്ത സാക്ഷി മണ്‍ഡപങ്ങളിലും
കാലുപൊക്കി മുള്ളിഒഴിച്ച്,
വെള്ളമൊഴിച്ചു ശുദ്ദിചെയ്യാതെ,
വീണ്ടുമോടുന്ന വൃത്തികെട്ടവന്‍ .
ദൈവീക ഗ്രന്ഥങ്ങളോ വേദോപനിഷത്തുക്കളോ ,
വരദാനമായിക്കിട്ടാത്ത അറാമ്പെറപ്പ്!.
വിവേചനം കാണിച്ച ദൈവത്തിനുസ്റ്റുതി !.

ഞാന്‍
കല്ലേറു പാരമ്പര്യ സ്വത്തായിക്കിട്ടിയവന്‍ .
എറിങ്ങവരോടും
ഏറ്റുവാങിയ കല്ലുകളോടും
പരാതിയേയില്ല!
ഏറാന്മൂളാനാളില്ലെങ്കില്‍
ഏറുകൊണ്ടല്ലെ പറ്റു.
എറിയുന്നവനേയും,
ഏറു കൊള്ളുന്നവനേയും
ഒപ്പംരസിപ്പിക്കന്‍ ഞാനാര് ?,
നട്ടപിരാന്തനോ?
നാറാണത്ത് ഭ്രാന്തനോ ?

സ്റ്റൂപങ്ങള്‍ പണിതുയര്‍ത്താന്‍
ഞങ്ങളില്‍
വീരജന്മങ്ങല്‍ കടന്നു പോയിട്ടില്ല.
കള്ളനോടും കാമുകനോടും
ഞങ്ങള്‍ക്കൊരേഭാഷ.
എറിയുന്നവനെ പലപ്പൊഴും
തന്തയ്ക്കും തള്ളയ്ക്കും വിളിക്കാറുണ്ട്!
പദവിന്യാസത്തിലെതാളക്രമം മനസിലാവാത്തത്,
താളബോധമില്ലാത്ത
നീന്‍റെ മനസ്സു കാരണം.

അധിനിവേശം ചെയ്യപ്പെടുന്ന
എന്‍റെ കിടപ്പറയില്‍
നീ ആടുന്നത്
ഭാദ്രമാസത്തിലെ
എന്‍റെ
രാപ്പകലുകളെക്കാള്‍ മെച്ചമായി!
എന്നിട്ടും
ഞാന്‍ മാത്രം സംസ്കാരശൂന്യന്‍
ഒരുചാണ്‍ വയറിനുവേണ്ടിയുള്ള പിടച്ചലില്‍
നീ എറിഞ്ഞുടക്കുന്നത് എന്‍റെ വലം കണ്ണ്
അരിഞ്ഞുവീഴുന്നത് എന്‍റെ വലങ്കൈ

എന്നിട്ടും നിന്‍റെ വേദന്തം
" അബ്രഹാമിന്‍റെ മക്കള്‍ക്ക് വച്ചത് പട്ടികള്‍ക്ക് ഇട്ടുകൊടുക്കാനോ?!"

എങ്കിലും അറിയുക
നിന്‍റെ മേശയ്ക്കു കീഴെ
എന്‍റെ വര്‍ഗവും പുലരുന്നു!.
നീ ഭുജിച്ച വിശുദ്ദഭോജനത്തിന്‍റെ ശേഷിപ്പ്
കുപ്പതൊട്ടിയിലെനിക്ക് വിരുന്നൊരുക്കുന്നു !

നടുറോഡില്‍ തലതകര്‍ന്നു മരിക്കുന്നതിനുമുന്‍പ്,
തലമുറകള്‍ക്കായി,
ഒരു മഹാവാക്യം?
ഒരു വീര്യപ്രവര്‍ത്തി ?

വേണ്ട,
ചുമ്മാ കുരയ്ക്കുക ആണല്ലോ
എന്‍റെ കര്‍മ്മം
" നന്നായി ചെയ്യുന്ന അന്യധര്‍മ്മത്തെക്കാള്‍
സ്വധര്‍മ്മം മഹത്തരം"

ജനിമൃതികളിലൂടെ ,
ജന്മജന്മാന്തരങ്ങളിലൂടെ,
ഞങ്ങളും കടന്നു പോകട്ടെ,
സ്വധര്‍മ്മം അനുഷ്ട്ടിച്ച്,
(ഇല്ല , സാഹിത്യ ഭാഷ വേണ്ട
മോങ്ങലില്‍  കവിതയില്ലെന്ന് പറഞ്ഞു
ബുദ്ദി ജീവികള്‍
കല്ലെറിഞ്ഞാലോ )
ചുമ്മാ കുരയ്ച്ചു
പാളയത്തിനു പുറത്ത്
ജാതികള്‍ക്കായൊരുക്കിയ
അഗ്നിനരകത്തിലേക്ക്

0 comments:

Followers

സന്ദര്‍ശകര്‍